Tuesday 17 January 2012

തീരാത്ത കഥകള്‍


                    ഞാന്‍ ഒരുപാടു കഥകള്‍ എഴുതിയിട്ടുണ്ട്. ആദ്യം തന്നെ തലക്കെട്ട്‌ ഇടും. പക്ഷെ ഒരു കഥയും എവിടെയും എത്തില്ല. ചിലപ്പോള്‍ ഒന്ന് രണ്ടു ഖണ്ഡികകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ അവയുടെയൊക്കെ ആയുസ്സ്. തലക്കെട്ടുകളൊക്കെ കേട്ടാല്‍ തോന്നും എന്തോ വലിയ നോവല്‍ ആണെന്നൊക്കെ. പക്ഷെ.... എല്ലാം വെറും നെറ്റിപ്പട്ടങ്ങള്‍ മാത്രം.........
         എന്തൊക്കെയായാലും ഞാന്‍ എഴുതിക്കൊണ്ടേയിരിക്കും...... തീരാത്ത ഒരുപാടു കഥകള്‍ക്ക് ജന്മം നല്‍കാനായി..... 


ഒരു പ്രണയം


           വളരെയേറെ ആകാംഷയോടെയും , അതിലേറെ പരിഭ്രമത്തോടെയും, എല്ലാത്തിലുമുപരി ഭയത്തോടും കൂടിയാണ്  അന്ന് കോളേജ് ഗേറ്റ്  കടന്നത്‌. ജീവിതത്തിലെ നിര്‍ണായകമായ കാല്‍വയ്പ്‌... പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞുള്ള ആദ്യത്തെ പഠന ദിവസം......
        അഡ്മിഷന്‍ ആരംഭിക്കുന്നതിനു മുന്‍പേതന്നെ ഈ കോളേജ് നെ പറ്റി ഒരുപാടേറെ കേട്ടിട്ടുണ്ടായിരുന്നു. പോലീസ്ഉം വിദ്യാര്‍ഥികളും തമ്മിലുള്ള കലഹവും, കോളേജ് നെ അടക്കിവാഴുന്ന പാര്‍ട്ടിയും. പക്ഷെ കേട്ടതിനെക്കാള്‍ കേള്‍ക്കാതതിനോടായിരുന്നു പ്രിയം. ഒരു തരത്തില്‍ പറഞ്ഞാല്‍ പട്ടിണി തിന്നുള്ള ജീവതതിനെയും മുദ്രാവാക്യം വിളിച്ചുള്ള പ്രകടനങ്ങലെയുമെല്ലാം ഞാന്‍ ഒരുപാടു ഫാസിനെറ്റ്  ചെയ്തിരുന്നു എന്നതാണ് വാസ്തവം.
        പ്രതീക്ഷിച്ചതിലേറെ സുന്ദരവും സുരഭിലവുമായിതന്നെ എന്റെ ആദ്യത്തെ ഒരു മാസം കടന്നുപോയി. ചുരുക്കിപറഞ്ഞാല്‍ വാടിവീഴാരായ ആയുസ്സിന്റെ മരത്തിലെ മുപ്പതു ഇലകള്‍ എന്റെ അനുവാദമില്ലാതെ മണ്ണിനോട് ചേര്‍ന്നു. ഹോ, മുപ്പതുദിവസം ഇനി കുറച്ചു ജീവിച്ചാല്‍ മതിയല്ലോ!!!!
         അങ്ങനെ നീണ്ടുകിടക്കുന്ന സ്വന്തം ജീവനെ പഴി പറഞ്ഞു ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴാണ്‌ തികച്ചും ആകസ്മികമായി ഒരു പയ്യന്‍ 'മനസിന്റെ കിളിവാതില്‍' തള്ളിത്തുറന്നു അകത്തു പ്രവേശിച്ചത്‌. എന്നെപ്പോലെ ചിന്തിക്കുന്ന, എന്നെപ്പോലെ ലോകത്തെ വീക്ഷിക്കുന്ന ഒരു പയ്യന്‍. തള്ളിക്കളയാന്‍ കഴിഞ്ഞില്ല. എന്റെ സ്വാര്‍ഥത എന്ന് വേണമെങ്കില്‍ പറയാം. "ഇതിനെക്കാള്‍ നല്ലൊരു കൂട്ട് നിനക്ക് കിട്ടില്ല" - മനസ്സ് എന്നെ ഓര്‍മിപ്പിച്ചു. പാവം ആ പയ്യന്റെ ദുര്‍വിധി, അല്ലാണ്ടെന്താ...
         അവനും ആ ദുര്‍വിധിയെ സ്നേഹിച്ചു, ഒരു വിഷമവുമില്ലാതെ.
          അങ്ങനെ ഞങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങി. വികാരങ്ങള്‍ ഇല്ലെന്നു ധരിച്ചിരുന്ന എന്നെ അപ്പാടെ തിരുത്തിയ നാളുകള്‍...
         ആ പ്രണയം ഇന്നും തുടരുന്നു.....
       അവന്റെ സ്മാരകത്തിന് മുന്നില്‍ ഒരു പൂ എങ്കിലും അര്‍പ്പിക്കണമെന്നു മോഹമില്ലാഞ്ഞിട്ടല്ല, വെറുമൊരു ആത്മാവായ എനിക്ക് ആരു പൂ തരാനാണ് ?

    ഒരു പൂക്കാലത്തിന്റെ ഓര്‍മകളും പേറി കുടത്തിനുള്ളില്‍ കഴിയേണ്ടിവന്ന ഭൂതത്തെപ്പോലെ, ഈ ഭ്രാന്താലയത്തിനുള്ളില്‍ ശരീരമില്ലാത്ത സ്വത്വമായി ഞാന്‍ ഇന്നും ജീവിക്കുന്നു................